കോതമംഗലം: കോട്ടപ്പടി – പിണ്ടിമന പഞ്ചായത്തുകളിലെ വന്യമൃഗശല്യം പ്രതിരോധിക്കാൻ 3.25 കോടി രൂപ ചിലവഴിച്ച് 30 കിലോമീറ്റർ ദൈർഘ്യമുള്ള ഡബിൾ ലൈൻ ഹാങ്ങിങ് ഫെൻസിങ് സ്ഥാപിക്കുന്ന പദ്ധതിയുടെ പ്രവൃത്തികൾ ആരംഭിച്ചു.
പിണ്ടിമന പഞ്ചായത്തിലെ വേട്ടാമ്പാറ അയനിച്ചാൽ മുതൽ വേട്ടാമ്പാറ കടുക്കാസിറ്റി, പിച്ചപ്ര, കുളങ്ങാട്ടുകുഴി, കോട്ടപ്പടി പഞ്ചായത്തിലെ വാവേലി, കോട്ടപ്പാറ, കൂവക്കണ്ഠം, തോണിച്ചാൽ, കണ്ണക്കട, കൊളക്കാടൻ തണ്ട്, കുത്തുകുഴി എന്നിവിടങ്ങളിലൂടെ വേങ്ങൂർ പഞ്ചായത്തിലെ മേയ്ക്കപ്പാല, കണിച്ചാട്ടുപാറ, വാവലുപ്പാറ, പാണിയേലി വഴി പോരിൽ വരെ ഫെൻസിങ് സ്ഥാപിക്കും. കൂടാതെ, വേട്ടാമ്പാറ അയനിച്ചാൽ മുതൽ ഓൾഡ് ഭൂതത്താൻകെട്ട് വരെ പുഴ തീരത്തുകൂടിയും പദ്ധതി വ്യാപിപ്പിക്കും.
ജനപ്രതിനിധികളുടെ നേതൃത്വത്തിൽ സ്ഥലം സന്ദർശനം
ഫെൻസിങ് സ്ഥാപിക്കുന്ന പ്രവർത്തി ആരംഭിക്കുന്നതിനു മുന്നോടിയായി വേട്ടാമ്പാറ, പിച്ചപ്ര പ്രദേശങ്ങളിൽ ആൻ്റണി ജോൺ എം.എൽ.എയുടെ നേതൃത്വത്തിൽ ജനപ്രതിനിധികളും ഫോറസ്റ്റ് ഉദ്യോഗസ്ഥരും സ്ഥലം സന്ദർശിച്ചു. 2023 ആഗസ്റ്റ് 1 മുതൽ 2024 മേയ് 31 വരെ 155 ഹെക്ടർ അക്വേഷ്യ തോട്ടങ്ങൾ മുറിച്ചുമാറ്റിയതായും, ഫെൻസിങ് പ്രവർത്തനത്തിന് സമീപപ്രദേശങ്ങളിലെ അക്വേഷ്യ മരങ്ങൾ സമയബന്ധിതമായി നീക്കം ചെയ്യുമെന്നും യോഗത്തിൽ ധാരണയായി.
പ്രവർത്തി സമയബന്ധിതമായി പൂർത്തിയാക്കുന്നതിന് എല്ലാ വിഭാഗങ്ങളുടെയും സഹകരണം ആവശ്യമാണ് എന്ന് ആൻ്റണി ജോൺ എം.എൽ.എ അഭ്യർത്ഥിച്ചു.
പരിപാടിയിൽ പങ്കെടുത്ത പ്രമുഖർ
കോറ്റപ്പടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മിനി ഗോപി, പിണ്ടിമന ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജെസ്സി സാജു, ജില്ലാ പഞ്ചായത്ത് മെമ്പർ റഷീദ സലിം, ബ്ലോക്ക് മെമ്പർ ലിസ്സി ജോസഫ്, വാർഡ് മെമ്പർമാരായ എസ്.എം അലിയാർ, ബേസിൽ എൽദോസ്, സിബി പോൾ, ലത ഷാജി, കോടനാട് ഫോറസ്റ്റ് റേഞ്ച് ഓഫീസർ ആർ. അധീഷ്, മേയ്ക്കപ്പാല ഡെപ്യൂട്ടി റേഞ്ച് ഫോറെസ്റ്റ് ഓഫീസർ മനോജ് കുമാർ, എസ്.എഫ്.ഒ ബിജു വി.ആർ, ബി.എഫ്.ഒ സനോജ് കെ, മറ്റ് രാഷ്ട്രീയ-സാമൂഹ്യ പ്രവർത്തകരും പ്രദേശവാസികളും ചടങ്ങിൽ സന്നിഹിതരായിരുന്നു.