ആദായ നികുതിയിൽ വൻ ഇളവുകൾ. 12 ലക്ഷം രൂപവരെ വരുമാനമുള്ളവരെ പൂർണമായും ആദായനികുതി ബാധ്യതയിൽനിന്ന് ഒഴിവാക്കി. 75,000 രൂപയുടെ സ്റ്റാൻഡേഡ് ഡിഡക്ഷൻ കൂടി ചേരുമ്പോൾ ശമ്പള വരുമാനക്കാർക്ക് 12.75 ലക്ഷം രൂപവരെയുള്ള വരുമാനത്തിന് നികുതി നൽകേണ്ടതില്ല. സ്ലാബിൽ നാമമാത്രമായ പരിഷ്‌കാരംമാത്രം.
12 ലക്ഷം രൂപയിൽ കൂടുതലാണ് വാർഷിക വരുമാനമെങ്കിൽ, തിരഞ്ഞെടുക്കുന്ന നികുതി വ്യവസ്ഥ (പുതിയതോ പഴയതോ) അനുസരിച്ച് സ്ലാബ് പ്രകാരം നികുതി നൽകേണ്ടിവരും.
് 12 ലക്ഷത്തിന് മുകളിൽ വരുമാനം കൂടിയാൽ (ഒരു രൂപയാണെങ്കിലും) സ്ലാബ് അടിസ്ഥാനത്തിൽ നികുതി ഈടാക്കും. നാല് ലക്ഷം രൂപവരെ നികുതിയില്ല. നാല് മുതൽ എട്ട് ലക്ഷം വരെ 5 ശതമാനവും എട്ട് മുതൽ 12 ശതമാനംവരെ 10 ശതമാനവും 12 മുതൽ 16 ലക്ഷംവരെ 15 ശതമാനവും 16 മുതൽ 20 ലക്ഷംവരെ 20 ശതമാനവും 20 മുതൽ 24 ലക്ഷംവരെ 25 ശതമാനവും അതിന് മുകളിൽ 30 ശതമാനവുമാണ് നികുതി അടക്കേണ്ടത്.
നിലവിൽ ഏഴ് ലക്ഷം രൂപവരെയായിരുന്നു നികുതി ഒഴിവ്. എട്ട് ലക്ഷം വാർഷിക വരുമാനമുള്ളവർ 30,000 രൂപ, ഒമ്പത് ലക്ഷം – 40,000 രൂപയും 10 ലക്ഷം- 50,000 രൂപ 11 ലക്ഷം- 65,000 രൂപ 12 ലക്ഷം – 80,000 രൂപയുമാണ് എന്നിങ്ങനെയായിരുന്നു നികുതി.
ഇക്കുറി സ്ലാബ് ഉയർത്തിയതിനാൽ നിലവിലുള്ള നികുതി ബാധ്യതയിൽ ഈ വിഭാഗക്കാർക്കും നേട്ടമുണ്ടാകും.
രാജ്യത്ത് കാറുകൾക്കും സ്മാർട്ട് ഫോണിനും ഇലക്ട്രിക് വാഹനങ്ങൾക്കും സ്മാർട്ട് എൽ.ഇ.ഡി ടിവികൾക്കും വില കുറഞ്ഞേക്കും. ബാറ്ററി, കൊബാൾട്ട്, പുനരുപയോഗിക്കാവുന്ന ലിഥിയം അയൺ ബാറ്ററി മാലിന്യം, ലെഡ്, ഈയം എന്ന് തുടങ്ങി ബാറ്ററി നിർമാണത്തിനാവശ്യമായ 12 ധാതുക്കളുടെ കസ്റ്റംസ് ഡ്യൂട്ടിയിൽ വരുത്തിയ ഇളവുകളാണ് വിലകുറയുന്നതിന് കാരണമാകുന്നത്.
ബജറ്റിനെതിരെ ശക്തമായ വിമർശനം ഉയർത്തി പ്രതിരപക്ഷം
കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ അവതരിപ്പിച്ച കേന്ദ്ര ബജറ്റിനെ വിമർശിച്ച് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. കേന്ദ്ര ബജറ്റ് ‘ബുള്ളറ്റ് മുറിവുകൾക്കുള്ള ബാൻഡ് എയ്ഡ്’ ആണെന്നാണ് പ്രതിക്ഷ നേതാവ് രാഹുൽ ഗാന്ധി ആരോപിച്ചത്.
എൻഡിഎ സഖ്യകക്ഷിയായ നിതീഷ് കുമാർ ഭരിക്കുന്ന ബിഹാറിന് നരേന്ദ്ര മോദി സർക്കാർ വാരിക്കോരി നൽകിയതായും, മറ്റൊരു സഖ്യ കക്ഷിയായ ആന്ധ്രാപ്രദേശിനെ ക്രൂരമായി അവഗണിച്ചതായും കോൺഗ്രസ് കുറ്റപ്പെടുത്തി.
‘രാജ്യത്തിന്റെ ഖജനാവിന്റെ വലിയൊരു ഭാഗം ചില സമ്പന്നരായ ശതകോടീശ്വരന്മാരുടെ വായ്പകൾ എഴുതിത്തള്ളുന്നതിനാണ് ചെലവഴിക്കുന്നത്. യഥാർത്ഥത്തിൽ ഇടത്തരക്കാരുടെ ഭവനവായ്പകളും വാഹന വായ്പകളും എഴുതിത്തള്ളണം. കർഷകരുടെ വായ്പകൾ എഴുതിത്തള്ളണം, ആദായനികുതി, ജിഎസ്ടി നികുതി നിരക്കുകൾ പകുതിയായി കുറയ്ക്കണം. ഇത് ചെയ്യാത്തതിൽ എനിക്ക് സങ്കടമുണ്ട്,’ കെജ്രിവാൾ പറഞ്ഞു. കോർപ്പറേറ്റ് വായ്പകൾ എഴുതിത്തള്ളുന്നത് നിർത്തി മോദി തന്റെ മുതലാളിത്ത സുഹൃത്തുക്കൾക്ക് ഇളവ് ചെയ്ത 16 ലക്ഷം കോടി രൂപ തിരിച്ചുപിടിക്കുമെന്ന് പ്രഖ്യാപിക്കണമെന്ന് കെജ്രിവാൾ ആവശ്യപ്പെട്ടിരുന്നു.